യാത്രാനന്തരം ഹഃ

ഈയിടെയായി തുടങ്ങിയ, അല്ല അവസാനിപ്പിച്ചൊരു ശീലമാണത്. ലക്ഷ്യസ്ഥാനങ്ങള്‍ നിശ്ചയിച്ചുറപ്പിച്ച ശേഷം യാത്ര തുടങ്ങുകയെന്ന ശീലം.
ഓരോ വഴിപ്പിരിവുകളിലും നാല്‍വലകളിലും സ്വയം തെറ്റിയും തെറിച്ചും സ്വയം വിരചിതമാകുന്ന മാര്‍ഗ്ഗരേഖകള്‍ ഇന്നത്തെ യാത്രയെയും സഫലമാക്കുമെന്ന വിശ്വാസത്തില്‍ എങ്ങോട്ടാണെന്ന് ചോദ്യത്തിനെ പാടെ അവഗണിച്ച് വൈശാഖന്‍ വണ്ടിയെടുത്തു.
നേരം വെളുക്കുന്നതേയുള്ളു. നല്ല മഞ്ഞുണ്ട്, തണുപ്പും,  വെറുതെ, വെള്ളച്ചാട്ടം കാണാന്‍ ഒരു പൂതിയും. വണ്ടിയോടി. യാത്ര സമയവും മടുപ്പും കത്തിച്ച് വലിച്ച് പുകയൂതി വിട്ടുകൊണ്ടിരുന്നു. രണ്ടേകാല്‍ മണിക്കൂറിനിപ്പുറം ആ പൂതിയടങ്ങി. പത്തു പതിനഞ്ചു മിനിറ്റിന്റെ ഒറ്റയ്ക്കുള്ളൊരു കുഞ്ഞു കാഴ്ചയില്‍ വെള്ളച്ചാട്ടം തീര്‍ത്തും മടുപ്പിക്കുന്നതായിരുന്നു. തിരിച്ചു പോകാന്‍ നേരമായില്ല. തിരിച്ചുപോകാന്‍ തോന്നുന്നുമില്ല.വണ്ടി മുന്നോട്ടു തന്നെയെടുത്തു.

അന്‍പത്തിയൊന്‍പതു കിലോമീറ്റര്‍ ദൂരത്തില്‍ മലക്കപ്പാറ. നൂറ്റിനാല്‍പതു കിലോമീറ്റര്‍ ദൂരത്തില്‍ പൊള്ളാച്ചി. അവിടെനിന്ന് രണ്ടു രണ്ടര മണിക്കൂറില്‍ വീടെത്താം, കണക്കുകൂട്ടലുകള്‍ വേഗത്തില്‍ നടന്നു. അപകടസാധ്യതകളൊന്നും കണക്കിലെടുക്കാതെ, വെറുതെയൊരു മഴ വന്നാലോ, ഒരു കാറ്റു വീശിയാല്‍ പോലുമോ അന്ത്യം മറ്റൊന്നായേക്കാവുന്ന ഒരു യാത്ര അവിടെ തുടങ്ങുകയായിരുന്നു. മനുഷ്യ സാന്നിധ്യം തീരെ കുറഞ്ഞ നിത്യഹരിതവനമാണ് മലക്കപ്പാറ വരെ. പൊള്ളാച്ചിയിലേക്കുള്ള ചുരം അപകടം പതിയിരിക്കുന്ന നാല്‍പതു ഹെയര്‍പിന്‍ വളവുകളാല്‍ സമ്പന്നം. ആദ്യത്തെ അന്‍പത്തിയൊമ്പതു കിലോമീറ്ററില്‍ ഒരു കട പോലുമില്ല. വെള്ളം കഴിഞ്ഞുപോയാലോ, വണ്ടിയിലെ പെട്രോള്‍ തീര്‍ന്നാലോ എന്ത് സംഭവിക്കും എന്നൊരു ചോദ്യമേ അവശേഷിക്കുന്നില്ല. ആ കാട്ടില്‍ കിടന്നു ചത്തു പോകുമെന്നതൊഴിച്ച് മറ്റെന്തെങ്കിലും സംഭവിക്കുവാന്‍ സാധ്യതയുമേതുമില്ല. തികച്ചും അനാവശ്യമായ, അപകടകരമായൊരു യാത്രയാണിതെന്ന് ചെക് പോസ്റ്റില്‍ വിവരങ്ങള്‍ നല്‍കിക്കൊണ്ടിരിക്കെയും അവന്‍ ആലോചിച്ചു. യാത്രയുപേക്ഷിച്ച് തിരിച്ചു പോകണമെങ്കില്‍ അത് ഇപ്പോള്‍ വേണം. ഇവിടെനിന്നു നീങ്ങിയാല്‍, ഈ ചെക്പോസ്റ്റ് കടന്നാല്‍, പിന്നീടുള്ള തിരിച്ചുവരവ് പരാജിതനായി, തലകുനിച്ചുകൊണ്ടായിരിക്കും.

"ബാഗില്‍ പ്ലാസ്റ്റിക്കിന്റെ വല്ല കവറോ മറ്റോ ഉണ്ടോ?" ചെക് പോസ്റ്റിലെ പോലീസുകാരന്റെ ചോദ്യമാണ് ചിന്തയില്‍ നിന്നും ഉണര്‍ത്തിയത്.
"ഇല്ല, രണ്ട് കുപ്പി വെള്ളവും ഒരു ക്യാമറയും മാത്രം"
"പൊള്ളാച്ചി വരെയും പോകുന്നുണ്ടോ മോനേ? ഒറ്റയ്ക്കാണോ? എന്തിനാണു പോകുന്നത്?"
അയാളുടെ മുഖഭാവം, അത്യാവശ്യമില്ലെങ്കില്‍ ഒറ്റയ്ക്ക് ഈ യാത്ര നടത്തേണ്ട എന്ന് ആവര്‍ത്തിച്ചു പറയുന്നതായിത്തോന്നി.
ഇല്ല, എന്തായാലും ഇറങ്ങിത്തിരിച്ചു, ഇനി യാത്ര മുഴുമിക്കുക തന്നെ. ഒരാളെ കാണേണ്ട ഒരാവശ്യമുണ്ടെന്ന് വെറുതെയൊരു കള്ളം പറഞ്ഞു, പറഞ്ഞ കള്ളത്തിനെന്നോണം വണ്ടി നമ്പരെഴുതിയൊരു രസീതി മേടിച്ചു. മലക്കപ്പാറയില്‍ എത്തിയാല്‍ അവിടത്തെ ചെക്പോസ്റ്റില്‍ കൊടുക്കാനായി, അതിനെ ജാക്കറ്റിന്റെ ഉള്‍വശത്തെ കീശയിലേക്കു തിരുകി വച്ചു.
"ആറു മണിക്കൂറിലധികമെടുക്കും പൊള്ളാച്ചിക്ക്", പോലീസുകാരന്‍ വിളിച്ചു പറഞ്ഞു.
"ഒറ്റക്ക് ഇപ്പോള്‍ ഈ യാത്ര അത്യാവശ്യമല്ലെങ്കില്‍ ഒഴിവാക്കുന്നതാകും നല്ലത്" അയാള്‍ തുടര്‍ന്നു. മറുപടി ഒരു ചിരിയിലൊതുക്കി, ഒന്ന് കൈ വീശിക്കാണിച്ചു, കീശയിലെ രശീതി ഒന്നുകൂടി തൊട്ട് ഉറപ്പു വരുത്തി, വണ്ടിയെടുത്തു.

കാട്ടിനുള്ളിലേക്ക് ഏകദേശം ഇരുപതു കിലോമീറ്റര്‍ പോയിക്കാണും, വഴിയിലെ അപകടങ്ങള്‍ ഒന്നൊന്നായി സ്വയം വെളിപ്പെട്ടുകൊണ്ടിരുന്നു. പ്രകൃതിസ്നേഹം മൂത്തിട്ടൊന്നുമല്ല, അസ്സല്‍ കുത്തിക്കഴപ്പ് കാരണം തന്നെയാണ്, വാഴച്ചാല്‍ മുതല്‍ മലക്കപ്പാറ വരെയുള്ള കാനന പാതയില്‍ നിന്നും പ്ലാസ്റ്റിക് കവറുകളും കുപ്പികളും പെറുക്കിയെടുത്ത് കാടിനു പുറത്തുകൊണ്ടു കളയാമെന്നു കരുതിയത്.വനം വകുപ്പുദ്യോഗസ്ഥരുടെ ശ്രമഫലമായിട്ടായിരിക്കണം, കാട്ടില്‍  നന്നേ കുറവാണു പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍. റോഡരികില്‍ നിന്നും ബാക്കിയുള്ളവ വണ്ടി നിര്‍ത്തി, പെറുക്കിയെടുത്തു ബാഗില്‍ വച്ചുകൊണ്ട് യാത്ര തുടര്‍ന്നുകൊണ്ടിരിക്കെയാണ് അതു സംഭവിച്ചത്.വണ്ടി നിര്‍ത്തി, ഒരു പ്ലാസ്റ്റിക് കവറെടുത്തു ബാഗിലിട്ട ശേഷം വണ്ടിയെടുത്തപ്പോള്‍, സൈഡ് സ്റ്റാന്‍ഡ് തട്ടാന്‍ മറന്നു പോയി.

അധിക ദൂരം പോയില്ല. ഇടത്തേക്കുള്ളൊരു വളവു വീശിയൊടിച്ചതേ ഓര്‍മ്മയുള്ളു, നിവര്‍ന്നിരുന്ന സൈഡ് സ്റ്റാന്‍ഡില്‍ തട്ടി തെന്നിയ വണ്ടി റോഡില്‍ നിന്നും തെറിച്ചുപോയി.
തൊട്ടു താഴെ ഈറ്റക്കാടുണ്ടായത് ഭാഗ്യമായി. റോഡില്‍ നിന്നും കഷ്ടി പത്തടി താഴെ വണ്ടി തങ്ങി നിന്നു. ഉള്‍ക്കാട്, പത്തിരുനൂറടി താഴ്ചയില്‍ കുത്തിയൊഴുകുന്ന ചാലക്കുടിപ്പുഴ, തകകീഴായി ഈറച്ചെടികളില്‍ കുരുങ്ങിക്കിടക്കുന്ന വണ്ടി. ഈറ്റത്തണ്ടുകളില്‍ പൊത്തിപ്പിടിച്ച് റോഡിലേക്കു കയറിപ്പറ്റി. ബാഗും ജാക്കറ്റുമഴിച്ചു നോക്കി. ക്യാമറക്കും ബാഗിനുമൊന്നും യാതൊന്നും പറ്റിയിട്ടില്ല. സിഗ്നലിന്റെ പൊടി പോലുമില്ലെങ്കിലും മൊബൈലും ഭദ്രം
അര കിലോ നേന്ത്രപ്പഴവും ഒന്നര കുപ്പി വെള്ളവും അരപ്പാക്കറ്റ് സിഗരറ്റും ബാഗിലുണ്ട്. ഇതുവഴി ആരും വന്നില്ലെങ്കില്‍ കൂടി ഒരു ദിവസം കഴിച്ചുകൂട്ടാന്‍ അത് മതിയായിരിക്കും. തന്നെപ്പോലെ തിന്നത് എല്ലിനിടയില്‍ കുത്തുന്ന വട്ടന്മാരല്ലാതെ ആരാണീ വഴി വരാന്‍ പോകുന്നത്? ഒന്നും പറയാതെയാണു വീട്ടില്‍ നിന്നിറങ്ങിയത്. രാത്രിയായിട്ടും കണ്ടില്ലെങ്കില്‍ അവര്‍ അന്വേഷിച്ചേക്കും. ആളും മനുഷ്യനുമില്ലാത്ത ഈ കാട്ടില്‍ എങ്ങനെ വന്നു പെട്ടെന്നു ചോദിച്ചാല്‍ എന്തു പറയും? മറിഞ്ഞു കിടക്കുന്ന വണ്ടിയില്‍ നിന്ന് പെട്രോള്‍ ചോര്‍ന്നാല്‍ ഇവിടിരുന്നെങ്ങിനെ സിഗരറ്റു കത്തിക്കും?, കാട്ടുതീ ഉണ്ടായാല്‍ എന്തു ചെയ്യും? അഥവാ പെട്ടന്നു തലവേദന വന്നു പോയാലെന്തു ചെയ്യും? ഈ ഭാഗത്ത് പാമ്പുകള്‍ ഉണ്ടാകില്ലേ? മുഴുവന്‍ പെട്രോളും ടാങ്കില്‍ നിന്ന് ഒലിച്ചു പോയാല്‍ ഇവിടെനിന്ന് എങ്ങിനെ പുറത്തു കടക്കും? ആ പോട്ട്, പത്തടിയിലും താഴെ വീണു കിടക്കുന്ന വണ്ടി മുകളിലെത്തിയിട്ടല്ലേ, അപ്പൊഴാലോചിക്കാം. ഇന്നലെ രാത്രി മരുന്നു കഴിച്ചിട്ടില്ല. ഇന്നു രാവിലെയും കഴിച്ചിട്ടില്ല. ഇന്നു രാത്രി ഇവിടെ കഴിയാനാണു വിധിയെങ്കില്‍ ഇന്നും മരുന്നു കഴിക്കയുണ്ടാകില്ല...
ഒന്നിനു പിറകെ ഒന്നായി ചിന്തകള്‍ വന്നും പോയുമിരുന്നു. ഭയാനകങ്ങളും ഭ്രമാത്മകങ്ങളും വിചിത്രങ്ങളുമായ ചിന്തകള്‍ അവയുടെ ഊഴമെടുത്തു.
വെറുതെ വെറുതെയെങ്കിലും റോഡില്‍ നിന്നു തെന്നി, താഴെ, ഈറ്റക്കൂട്ടങ്ങളില്‍  തടഞ്ഞു കിടക്കുന്ന വണ്ടിയെയും, അതിനു കാവലിരിക്കുന്ന സ്വന്തം വിധിയെയും കഴിക്കാതെ പോയ മരുന്നുകളിലും, മറ്റു പലതുകളിലും ഒളിപ്പിച്ചു വയ്ക്കാന്‍ ശ്രമിച്ചുകൊണ്ട് വൈശാഖന്‍ ഒരിക്കലും വന്നെത്തുവാന്‍ സാധ്യതയില്ലാത്തൊരു വണ്ടിയെയും, തന്റെ ശകടം പൊക്കിയെടുക്കുവാന്‍ പാകത്തിനു തടിമിടുക്കുള്ള കുറെയാളുകളെയും പ്രതീക്ഷിച്ച് ഒരു സിഗരറ്റിനു തീ കൊടുത്തു.

രക്ഷപ്പെടാന്‍ സാധ്യതയില്ലാത്ത വിധം അപകടങ്ങളില്‍ അകപ്പെട്ട മനുഷ്യര്‍ യുക്തിക്ക് ഇടങ്ങള്‍ നല്കാതെ ഭ്രാന്തമായി സന്തോഷിക്കാറുണ്ടത്രേ. ഭ്രമാത്മകമായ സന്തോഷങ്ങള്‍ തന്റേതുകൂടീയാണെന്നുറപ്പിച്ച്, ഉള്‍ക്കാട്ടിലെ ചെറിയ റോഡിനു നടുവില്‍ ജാക്കറ്റു വിരിച്ച് ബാഗും കെട്ടിപ്പിടിച്ചിരുന്ന് വൈശാഖന്‍ പാട്ടുപാടിക്കൊണ്ടിരുന്നു.

Picture yourself in a boat on a river,
With tangerine trees and marmalade skies.
Somebody calls you, you answer quite slowly,
A girl with kaleidoscope eyes....

ആരുമാരും അതു വഴി വരില്ലെന്നറിഞ്ഞിട്ടും, ആരുമാരും അതു കേള്‍ക്കില്ലെന്നറിഞ്ഞിട്ടും, ശരിയായെന്നു തനിക്കു ബോധ്യം വരുന്നതു വരേയ്ക്കും അതയാള്‍ മാറ്റിമാറ്റിപ്പാടിക്കൊണ്ടേയിരുന്നു. റോഡില്‍ നിന്നും തനിക്കു വലിച്ചു കയറ്റാന്‍ കഴിയുന്നതിലുമേറെ താഴെ വീണു കിടക്കുന്ന ബൈക്ക്, ഇരു പുറത്തേക്കും നടന്നെത്താന്‍ സാധിക്കാത്ത ദൂരങ്ങള്‍, ഉപയോഗശൂന്യമായ മൊബൈല്‍ഫോണ്‍, കുരുത്തക്കേടും, അതിലപ്പുറത്തെ അശ്രദ്ധയും കാരണം അപകടത്തിലായ ഒരുവനെ രക്ഷിക്കാന്‍ ഈ അവസ്ഥയില്‍ ആരെങ്കിലും വരുമെന്നു പ്രതീക്ഷിക്ക തന്നെ വയ്യ. അതുകൊണ്ട് ഇനിയും പാടുകതന്നെയെന്നോര്‍ത്ത് വൈശാഖന്‍ പാട്ടു പാടിക്കൊണ്ടിരുന്നു.

വധശിക്ഷ ഇളവു ചെയ്തു കിട്ടിയ വാര്‍ത്തയെ പോലെയാണ് ദൂരെ കേട്ടൊരു ജീപ്പിന്റെ ശബ്ദത്തെ അയാള്‍ സ്വീകരിച്ചത് .  "അതില്‍ നിറയെ ആളുകളുണ്ടെങ്കില്‍, അവര്‍ ഇവിടെ വാഹനം നിര്‍ത്തി കാര്യങ്ങള്‍ അന്വേഷിച്ചെങ്കില്‍, വണ്ടി പൊക്കിയെടുക്കുവാന്‍ സഹായിച്ചെങ്കില്‍, വണ്ടിക്ക് കേടൊന്നുമില്ലാതിരുന്നെങ്കില്‍, യാത്ര തുടരുവാന്‍ കഴിഞ്ഞെങ്കില്‍..."  അതില്‍ കുറഞ്ഞെന്തെങ്കിലുമായി വൈശാഖന്‍ ആ ജീപ്പിന്റെ മുരള്‍ച്ചയെ കേട്ടിരുന്നുവെങ്കില്‍ അത് ഒരു ദിശയിലൊതുങ്ങാത്ത ഒരു നീതികേടാകുമായിരുന്നു. ജീവിതത്തോളം തന്നെ വിവിധങ്ങളായ ചിന്തകളും ആഗ്രഹങ്ങളും അയാള്‍ കല്‍പിച്ചു കൂട്ടി. വണ്ടി റോഡിലെത്തുന്നത്, അതോടിക്കുമ്പോള്‍ സ്റ്റാന്‍ഡ് തട്ടിയോ എന്ന് ഇടം കാല്‍കൊണ്ട് തപ്പി നോക്കുന്നത്, വഴിക്കു നിര്‍ത്തി ഫോട്ടോയെടുക്കുന്നത്, പൊള്ളാച്ചി വഴി പാലക്കാടു ചെന്ന് വീട്ടിലേക്കുള്ള വഴിയില്‍ പറളിയിലെ കുഞ്ഞു ചായക്കടയില്‍ നിന്നും വെങ്കായറോസ്റ്റു കഴിക്കുന്നത്, വീട്ടിലേക്കുചെന്നു കയറിയാല്‍, എവിടെപ്പോയെന്നുള്ള അമ്മയുടെ ചോദ്യത്തിന് പതിവുപോലെ മറ്റെന്തെങ്കിലും നുണയുത്തരം കൊടുക്കുന്നത്, തലനിറയെ കുളിര്‍ക്കെ എണ്ണതേച്ചു കുളിക്കുന്നത്, കെട്ടി വയ്ക്കാനുള്ള നീളമില്ലെങ്കിലും വളര്‍ന്നു തുടങ്ങിയ തലമുടി വെറുതെ കെട്ടിവച്ചു കണ്ണാടി നോക്കുന്നത്...

ജീപ്പ് അടുത്തെത്തിയിരുന്നു, ജാക്കറ്റും ബാഗും വലിച്ചെടുത്ത് റോഡില്‍ നിന്നു കൈ കാട്ടി. ജീപ്പു നിര്‍ത്തി. ആഗ്രഹിച്ച വണ്ണമുള്ള നാലഞ്ചു പേര്‍ ഇറങ്ങി. ജീപ്പുയാത്രക്കാര്‍, നല്ലവര്‍, പൊള്ളാച്ചി വരേയ്ക്കും പോകുന്ന പോലീസുകാര്‍, വണ്ടി കയറ്റി വച്ചു തന്നു. വീഴ്ചയില്‍ ചില്ലറ ചതവുകള്‍ പറ്റിയിട്ടുണ്ട്. അതു കണക്കാക്കാതെ നല്ലവരായ ആ പോലീസുകാരോട് നന്ദി പറഞ്ഞ്, വണ്ടിയെടുത്തു.

ജീവിതത്തിനും മരണത്തിനുമിടയ്ക്ക് ദോലനം ചെയ്തുകൊണ്ടിരിക്കുന്നൊരു ചിന്തയെന്നോണം വളരെ കൃത്യമായ രേഖകളില്‍ വണ്ടിയോടി. ഇടക്കിടെ ജീപ്പ് വൈശാഖനേയും, വൈശാഖന്‍ ജീപ്പിനേയും കടന്നു പൊയ്ക്കൊണ്ടിരുന്നു. ഓരോ കുറിയും സുരക്ഷയുടെയൊരു കൈവീശിക്കാണിക്കലിലും ഒരു ചിരിയിലും ആളും മനുഷ്യനുമില്ലാത്ത ആ ഉള്‍ക്കാട് ജീവിതത്തിന്റെ മനോഹരമായൊരു പാഠം പഠിപ്പിച്ചു. Help someone, Someone'll sure help you back, Someday. വരും വഴിക്ക് വണ്ടി സ്റ്റാര്‍ട്ടാക്കാനാകാതെ നിന്നൊരാളെ സഹായിച്ചതിന് ഇത്ര വേഗം, ഇത്രയും വലിയ പ്രതിഫലം പ്രതീക്ഷിച്ചിരുന്നില്ല. സന്തോഷം.
വണ്ടി വീണ്ടുമോടി. തിരിഞ്ഞുനോക്കലുകള്‍ക്കു സമയം കൊടുക്കാതെ, വളരെക്കുറച്ചിടങ്ങളില്‍ മാത്രം നിര്‍ത്തി, ഇടക്കു ചിത്രങ്ങളെടുത്ത്..

മലക്കപ്പാറയില്‍, "ലൈസന്‍സിന്റെ ഒറിജിനല്‍ കയ്യില്‍ വയ്ക്കാതെ സംസ്ഥാനത്തിനു പുറത്തേക്ക് ഇത്തരമൊരു യാത്രയ്ക് പുറപ്പെടരുതായിരുന്നു" എന്നുപദേശിച്ച ഉദ്യോഗസ്ഥനോടുള്ള മറുപടി ഒരു ചിരിയില്‍ ഒതുക്കി. "ഇത്തരമൊരു യാത്രയ്ക്കേ ഞാന്‍ ഇറങ്ങിപ്പുറപ്പെടരുതായിരുന്നു" എന്നായിരുന്നു വൈശാഖന്റെ മനസ്സില്‍.


ത്രോട്ടില്‍ വീണ്ടും മുറുകി. വണ്ടി വീണ്ടുമോടിത്തുടങ്ങി. ലക്ഷ്യങ്ങളും മാര്‍ഗ്ഗരേഖകളും കൈമോശം വന്നവന്റെ യാത്രകള്‍ എങ്ങോട്ടെന്നില്ലാതെ കാലു വലിച്ചു വെച്ചു നടന്നു. ഓരോയിടത്തും നിന്നും, തിരിഞ്ഞു നോക്കിയും, വീണ്ടും നടന്നും. ഓരോ വഴിത്തിരിവിലും മരിച്ചു പോയും, വീണ്ടും ജനിച്ചും, കാണാതെ പോയും, അറ്റമില്ലാത്ത കാഴ്ചകളില്‍, കാമനകളില്‍, പരിലസിച്ചു.
നാല്‍പതു ഹെയര്‍പിന്‍ വളവുകള്‍ക്കപ്പുറം പൊള്ളാച്ചിയും ഇരുള്‍വീഴും മുന്‍പു തന്നെയൂട്ടാന്‍ പറളിയിലൊരു ചെറു ഹോട്ടലും, പറയുന്നതെല്ലാം നുണകളാണെന്നറിഞ്ഞുകൊണ്ടു തന്നെ അവ കേള്‍ക്കാന്‍ ഒരമ്മയും കാത്തിരിക്കുന്നു. നിരാശാജനകമാം വിധം പൂര്‍ണവും സഫലവുമായ ഒരു യാത്രയാണു തന്നെയിപ്പോള്‍ ഉള്‍ക്കൊള്ളുന്നതെന്ന തിരിച്ചറിവിനാല്‍ വൈശാഖന്‍ ഉന്മത്തനായി. ഏറെ നന്നായിട്ടൊന്നുമല്ലെങ്കിലും, അയാള്‍ പാട്ടുകള്‍ പാടി  മനസ്സില്‍ ഉറക്കെയുറക്കെ നൃത്തം ചെയ്തു. നൃത്തം ചെയ്യാന്‍ കഴിയാത്തവരാലും സംഗീതം ശ്രവിക്കാത്തവരാലും അവന്‍ ഭ്രാന്തനെന്ന് വിളിക്കപ്പെട്ടു.  അവന്‍ നൃത്തം ചെയ്തുകൊണ്ടിരുന്നു. പാട്ടുകള്‍ പാടിക്കൊണ്ടിരുന്നു. സിരകളില്‍ രക്തത്തില്‍ ലയിച്ചു ചേര്‍ന്ന ഭ്രാന്തിനെ ഒഴുക്കി, നിത്യ മനോഹരങ്ങളായ വേഗതകളിലേക്ക് അവന്‍ വണ്ടിയോടിച്ചുകൊണ്ടേയിരുന്നു, പാട്ടുകള്‍ പാടിക്കൊണ്ടേയിരുന്നു...

9 Comments:

  1. Syam Mohan said...
    നല്ല എഴുത്ത് :)
    manoj.k.mohan said...
    ഫോട്ടോസ് ഒന്നും എടുത്തില്ലേഡാ ?
    Unknown said...
    :-)
    Unknown said...
    കൊള്ളാം ഇതുപോലുള്ള ചില കുത്തിക്കഴപ്പുകളുടെ സഹയാത്രികന്‍ ആണ് ഞാനും ചിലപ്പോള്‍ ഒക്കെ നല്ല പണി കിട്ടീട്ടും ഉണ്ട്.

    എഴുത്ത് നന്നായി ദിലീപേ
    kunthampattani said...
    ഏറെ നന്നായിട്ടൊന്നുമല്ലെങ്കിലും, അയാള്‍ പാട്ടുകള്‍ പാടി മനസ്സില്‍ ഉറക്കെയുറക്കെ നൃത്തം ചെയ്തു. നൃത്തം ചെയ്യാന്‍ കഴിയാത്തവരാലും സംഗീതം ശ്രവിക്കാത്തവരാലും അവന്‍ ഭ്രാന്തനെന്ന് വിളിക്കപ്പെട്ടു. അവന്‍ നൃത്തം ചെയ്തുകൊണ്ടിരുന്നു. പാട്ടുകള്‍ പാടിക്കൊണ്ടിരുന്നു. സിരകളില്‍ രക്തത്തില്‍ ലയിച്ചു ചേര്‍ന്ന ഭ്രാന്തിനെ ഒഴുക്കി, നിത്യ മനോഹരങ്ങളായ വേഗതകളിലേക്ക് അവന്‍ വണ്ടിയോടിച്ചുകൊണ്ടേയിരുന്നു, പാട്ടുകള്‍ പാടിക്കൊണ്ടേയിരുന്നു...

    ummmmma :))
    ബാര്‍കോഡകന്‍ said...
    നാട്ടിൽ വച്ച് ഈ പറയുന്ന സെയിം കുത്തികഴപ്പിന്റെ പേരിൽ പല പണിയുമൊപ്പിച്ചിട്ടുണ്ട്. അടച്ച് ഫിറ്റായി പ്രതേകിച്ച് രാത്രിയിൽ ഹൈവെയിൽ - ത്രിശ്ശൊർ മണ്ണുത്തി പാലക്കാട് റോഡിൽ ബൈക്കിൽ പായുക തുടങ്ങി- കല്ല്യാണം കഴിഞ്ഞപ്പോൾ അതൊക്കെ തനിയെ നിർത്തിയതായിരുന്നു, അതിനിടയ്ക്ക് മുഷികസ്ത്രീ വീണ്ടും ഒരു ഓളത്തിന് ലൈസൻസ് കിട്ടിയട്ട് ഒരു മാസം പോലുമാകാത്ത, 50 കി മി പോലും വണ്ടിയോടിക്കാത്ത ഞാൻ പുത്തൻ വണ്ടിയുമെടുത്ത് അബുദാബിയിൽ നിന്ന് ദുബായ് വഴി കറങ്ങി ഷാർജ്ജ് അജ്മാൻ വരെ എത്തി തിരിച്ചു പോന്നു.. ഒരോരോ കുത്തികഴപ്പുകൾ
    kARNOr(കാര്‍ന്നോര്) said...
    കൊള്ളാം ട്ടാ.. :)
    റോസാപ്പൂക്കള്‍ said...
    കൊള്ളാം സഹസികാ
    Salini Vineeth said...
    കഥ നന്നായി. :-)  ഈയിടെ കണ്ട Into the wild എന്ന സിനിമ  ഓർമ വന്നു ഇത് വായിച്ചപ്പോൾ.  നല്ല എഴുത്ത്

Post a Comment



Newer Post Older Post Home