.
.
.
.
.
.
.
ശിവരഞ്ജിനി ജനാര്‍ദ്ദനന്‍ ജനല്‍ തുറന്നു, കര്‍ട്ടനുകള്‍ നീക്കി, ആകാശത്തേക്ക് നോക്കി നിന്നു.
കുഞ്ഞു ഹോസ്റല്‍ മുറിയിലെ, വിരസമായ മറ്റൊരു വൈകുന്നേരം അടുക്കളത്തളത്തിൽ കാലുനീട്ടിയിരുന്നു.  പഴയൊരു മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ, നമ്പൂതിരിച്ചിത്രങ്ങൾക്കു പിറകിൽ നിന്നും, കാൽനഖം കൊണ്ട് കളം വരച്ചു നിന്ന ഒരു കഥ പതുക്കെ നടന്നു.
വെള്ള വലിച്ച ചുമരുകളിൽ, ആണികളിൽ തറഞ്ഞ ചിത്രങ്ങൾ, മൂടി നിന്ന എട്ടുകാലി വലകളിലേക്ക് സ്വപ്നങ്ങൾ പൊഴിച്ചു.  ചുമരിടുക്കുകളിലെ ചെറിയ ദ്വാരങ്ങൾക്കപ്പുറം തടവിലാക്കപ്പെട്ട ഉറുമ്പിൻ കൂട്ടിൽ നിന്നും, കഥ കുടുങ്ങിക്കിടന്നൊരു പഞ്ചസാരത്തരിയും കൊണ്ട്, ഒരുറുമ്പ് നായകനെ തേടി നടന്നുതുടങ്ങി.
         നായകൻ:-വിശാഖ് രാമനാഥൻ, എൻ‌ജിനീയറിങ്ങ് ബിരുദ വിദ്ധ്യാർത്ഥി. വെള്ളിയാഴ്ച്ചത്തിരക്കുകൾ തീർത്ത്, ഒരു കഥയ്ക്കരികു പറ്റി, വീട്ടിലേയ്ക്കു തിരിച്ചു.  ഒത്തിരി നേരമെടുത്തു മാത്രം പറഞ്ഞു തീര്‍ക്കാന്‍ ഉള്ള അത്രയും കഥകള്‍ വച്ച് നീട്ടുന്നുണ്ട് വിശാഖ് രാമനാഥൻ.  അവയിലൊന്നിനെ പതിച്ചു വയ്ക്കാൻ വരയിട്ടൊരു വെള്ളക്കടലാസുമായി, നെറ്റിയിലേക്കു വീണു കിടന്ന മുടിച്ചുരുളുകൾ മാടിയൊതുക്കി, ചൂണ്ടുവിരൽ കൊണ്ട് കണ്ണടയൊന്നനക്കി, ആകാശം നോക്കി, ചൂണ്ടയിൽ ഇര കോർത്ത് അവൾ കഥ പിടിക്കാനിരുന്നു.

           പതിനാറായിരത്തി മുന്നൂറ്റിയേഴാം നമ്പർ, എറണാകുളം കണ്ണൂർ തീവണ്ടിയിൽ കയറി വിശാഖ് യാത്ര തുടങ്ങി.
പൊടിമഴ ചാറിക്കൊണ്ടിരുന്നു.  തുറന്നു വച്ച ജനാലയ്ക്കരികിൽ, ഒതുങ്ങാൻ കൂട്ടാക്കാത്ത നനുത്ത അളകങ്ങൾ മാടിയൊതുക്കി, മഴയേക്കാൾ ഭംഗിയുള്ള ചിരികൾ സമ്മാനിക്കുന്നൊരു പെണ്ണിനോടെന്ന പോലെ, കാറ്റിനെ നോക്കിച്ചിരിച്ചും, കണ്ണുരുട്ടിക്കാണിച്ചും, വിശാഖ് രാമനാഥൻ ആ യാത്ര ആസ്വദിക്കുന്നുവെന്നു വരുത്തിതീർത്തുകൊണ്ട്, ഉറക്കം തുടങ്ങി.

       പകൽ നടന്നു, നേരം സന്ധ്യയായി.  ഓടിയും കിതച്ചും, തീവണ്ടി ഷൊറണൂർ സ്റ്റേഷനിലെത്തി.
പകൽ ചമച്ച ഒരു ഉറക്കത്തിൽ നിന്നും വിശാഖ് ഞെട്ടിയെഴുന്നേറ്റത്, വെളുപ്പിൽ, തുടക്കവും ഒടുക്കവുമറിയാതെ കിടന്ന വശ്യമായ കറുത്ത വരകളുടെ നടുത്തളത്തിലേയ്ക്കായിരുന്നു.
എതിരെ, ഒഴിഞ്ഞു കിടന്ന സീറ്റിൽ, പുറത്തെ ഇരുട്ടിലേയ്ക്ക് പാതിയലിഞ്ഞെന്ന മട്ടിൽ,മഴ കൂട്ടാക്കാതെ ജനൽകമ്പികളിൽ മുഖം ചേർത്ത്, ഇമ ചിമ്മാതെ മഴ കണ്ടിരുന്ന മനോഹരിയായ യുവതി വിശാഖ് രാമനാഥന്റെ പതിവു വാരാന്ത്യ തീവണ്ടി യാത്രകളിലൊന്നിനെ മനോഹരമായൊരു ചിത്രമായി അടയാളപ്പെടുത്തി.

         വിടർന്ന കണ്ണുകൾക്കും, നീണ്ട നാസികയ്ക്കും, സാധാരണയിലേറെ നേർത്ത ചുണ്ടുകൾക്കുമപ്പുറം, അസ്വാഭാവികമായ മറ്റെന്തോ ഒന്ന്, അവരെത്തന്നെ കണ്ടുകൊണ്ടിരിക്കുവാൻ അയാളോട് ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു.  മനോഹരങ്ങളായ സ്വപ്നങ്ങൾ കാണുവാൻ വേണ്ടി മാത്രം കണ്ണടച്ച് കിടക്കുന്ന നിലാവിടങ്ങളിൽ, കൺപീലികൾക്കു ചുറ്റും പൂവിടാറുള്ള മനോജ്ഞതയിലേക്ക് അയാൾ മിഴി നിവർത്തി.
       ഇടി വെട്ടി, മഴ തുടങ്ങി. തീവണ്ടി മുറിയുടെ ജനലടച്ച്, തിരിഞ്ഞിരുന്ന് ഇമകൾ പൂട്ടിയവൾ ഒരു കഥയെ ഗർഭം ധരിച്ചു.
തീവണ്ടി വീണ്ടും കിതച്ചോടി. വീടും വാരാന്ത്യവും പിന്നിൽ കടന്നുപോയി.
ഇടനേരത്ത്, ചായക്കോപ്പകളിൽ കഥ പറയാൻ വരാറുള്ള നായകന്റെ വാങ്മയചിത്രം, തിരുത്തലിന്റെ മായ്പ്പുകൊണ്ട്, മായ്ച്ചു മായ്ച്ചില്ലാതെയായി.
എഴുതിത്തീരാതെ മറ്റൊരു കഥ കൂടി, മടങ്ങിയൊതുങ്ങി മേശവലിപ്പില്‍ മറഞ്ഞു.
വിടർന്ന കണ്ണുകളും, നീണ്ട നാസികയും, സാധാരണയിലേറെ നേർത്ത ചുണ്ടുകളും, വീണ്ടും വീണ്ടും മനോഹരങ്ങളായ ചിത്രങ്ങൾ വരച്ചു കൊണ്ടിരുന്നു.. 

21 Comments:

  1. മത്താപ്പ് said...
    എല്ലാ കഥയുമെന്താ ട്രെയിനിൽ തുടങ്ങി ട്രെയിനിൽ അവസാനിക്കണേ എന്ന് ചോദിച്ചവൾക്ക്...

    ഉറങ്ങാൻ കഴിയാതിരിക്കുന്ന മറ്റൊരു രാത്രി.

    കാലങ്ങൾക്കുമുൻപെഴുതി വച്ചതിനെ കീറിപ്പറിച്ചത്.
    ...sijEEsh... said...
    ചായക്കോപ്പകളിൽ കഥ പറയാൻ വരാറുള്ള നായകന്റെ വാങ്മയചിത്രം, തിരുത്തലിന്റെ മായ്പ്പുകൊണ്ട്, മായ്ച്ചു മായ്ച്ചില്ലാതെയായി. :)
    Kavya said...
    വായിച്ചു കഴിഞ്ഞപ്പോള്‍ അസുഖകരമായ ഒരു സുഖം..അങ്ങനെയാണോ ആവോ പറയേണ്ടേ??

    ഡ്രാഫ്റ്റൂകള്‍ ഓരോന്നായി മുഴുമിപ്പിക്കപ്പെട്ട് കഥകളായി മാറട്ടെ...
    Arjun Bhaskaran said...
    മനോഹരം ഈ ചിത്രങ്ങള്‍
    Manoraj said...
    മത്താപ്പിന്റെ കഥകള്‍ അത്രയേറെ ഞാന്‍ വായിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പഴയതുകളുമായി ഒരു കമ്പാരിസന്‍ എനിക്ക് അറിയില്ല. പക്ഷെ വ്യത്യസ്തമായ ഒരു ട്രീറ്റ്മെന്റ് ഈ കഥയില്‍ കാണാം. വളരെയേറെ ഇന്‍‌ട്രസ്റ്റോടെ വായിച്ചു. കഥ പറഞ്ഞ രീതി, ആ സങ്കേതം അത് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. നീ എഴുത്ത് തുടരുക. ഒട്ടേറെ മുന്നേറാന്‍ കഴിയും.
    jayanEvoor said...
    മത്താപ്പേ മുന്നോട്ട്!

    ഇഷ്ടപ്പെട്ടു.
    - സോണി - said...
    എഴുതിത്തീരാതെ മറ്റൊരു കഥ കൂടി....
    ഇങ്ങനെ എത്ര കഥകള്‍ ഉണ്ട്, ആ മേശവലിപ്പില്‍?
    Junaiths said...
    വത്യസ്തതയുള്ള ഒരു ചിത്രം വരച്ചു കാട്ടുന്ന കഥ...മത്താപ്പേ..ഒരു സുഖമുണ്ട് ഈ കഥ..
    ദൃശ്യ- INTIMATE STRANGER said...
    കൊള്ളാം..
    Unknown said...
    പൂത്തിരി നല്ല വ്യത്യസ്ഥമായി പറഞ്ഞൂ ആശംസകൾ
    Arun Kumar Pillai said...
    വായിച്ചു.. പക്ഷേ എനിക്കൊന്നും മനസ്സിലായില്ല.. :-( ഒന്നൂടി വായിക്കണം
    പത്രക്കാരന്‍ said...
    കത്തിതീരാത്ത മത്താപ് !!!!!
    Viswaprabha said...
    മത്താപ്പിനെ കോർത്തും പൊതിഞ്ഞും തിളക്കമുള്ള ഒരുപാടു കഥക്കൂട്ടുകൾ തീയും കാത്തിരിക്കുന്നുണ്ടല്ലോ!

    നല്ല കഥയെഴുത്തിന്റെ കനലുറങ്ങിക്കിടക്കുന്നുണ്ടു് നിന്നിൽ.
    നിരന്തരം ഊതിത്തെളിയിക്കൂ
    നിതാന്തം ആളിക്കത്തിക്കൂ....

    :)
    siya said...
    ശോ ..വായിച്ചു തീരാന്‍ സമ്മതിക്കാതെ കഥ തീര്‍ന്നുപോയല്ലോ ?

    ഇനിയും എഴുതൂ ..ഇതിനു മുന്‍പ് ഒരു കഥ വായിച്ചത് ഇപ്പോളുംഓര്‍ക്കുന്നു
    ഓലപ്പടക്കം said...
    വാഗ്മയ ചിത്രങ്ങള്‍ ആസ്വദിച്ചു, പക്ഷെ കഥ എവിടെയോ തുടങ്ങി എവിടെയോ അവസാനിച്ച പോലെ തോന്നി.
    Neographer said...
    മത്താപ്പേ, എഴുതി തീരാത്ത കഥകള്‍ പലരുടെയും മേശവലെപ്പുകളില്‍ ഉണ്ടാവും.... പണ്ട് കോട്ടയത്ത്‌ പഠിച്ചിരുന്ന സമയത്ത് ഞാനും പല ട്രെയിന്‍ യാത്രകളില്‍ ഇത് പല കഥകള്‍ക്കും ചൂണ്ട ഇട്ടിരുന്നു... പക്ഷെ അതൊക്കെ കഥകള്‍ മാത്രം ആയി. :)
    എന്തായാല്ലും സംഗതി പൊളിച്ചുട്ടോ!!! ഒരു നിമിഷത്തില്‍ ആ ട്രെയിന്‍ യാത്രകളില്‍ കൂടി കടന്നു പോകുകയും... പല വാലിട്ടു എഴുതിയ മിഴികളും കണ്ടു...
    "ചൂണ്ടയില്‍ ഇര കോര്‍ത്തിരുന്നു അവന്‍ കഥ പിടിക്കാനിരുന്നു....." -- ഈ പ്രയോഗം നന്നായി....
    പേനകം കുറുക്കന്‍ said...
    കൊള്ളാം മത്താപ്പേ..:))
    Anil cheleri kumaran said...
    വെള്ള വലിച്ച ചുമരുകളിൽ, ആണികളിൽ തറഞ്ഞ ചിത്രങ്ങൾ, മൂടി നിന്ന എട്ടുകാലി വലകളിലേക്ക് സ്വപ്നങ്ങൾ പൊഴിച്ചു.ചുമരിടുക്കുകളിലെ ചെറിയ ദ്വാരങ്ങൾക്കപ്പുറം തടവിലാക്കപ്പെട്ട ഉറുമ്പിൻ കൂട്ടിൽ നിന്നും, കഥ കുടുങ്ങിക്കിടന്നൊരു പഞ്ചസാരത്തരിയും കൊണ്ട്, ഒരുറുമ്പ് നായകനെ തേടി നടന്നുതുടങ്ങി.

    manoharam.. :)
    ഷെരീഫ് കൊട്ടാരക്കര said...
    മത്താപ്പേ! ഇതൊരു അമിട്ടന്‍ കഥയാണല്ലോ മോനേ! ഇത്രയെല്ലാം കയ്യിലുണ്ടായിരുന്നോ, വിട്ടോ ധൈര്യമായി വണ്ടി വിട്ടോ..ഭാവി പ്രകാശമയമാണ്..ആശംസകള്‍.
    ഷാരോണ്‍ said...
    സ്റെഷനീന്നു വണ്ടിയെടുത്തത് അറിഞ്ഞില്ല..ഒറങ്ങിപ്പോയി മാഷമ്മാരെ. എന്ന് പറഞ്ഞാല്‍ പോരെ..
    കൊള്ളാം മത്താപ്പേ..ആദ്യമാ ഈ വഴി. തുടരെ കത്തിച്ചോ...വെട്ടം കാണുമ്പോ ഇനിയും വരാം.
    Vp Ahmed said...
    ഈ ചിത്രങ്ങള്‍ ഇഷ്ടായി.

Post a Comment



Newer Post Older Post Home